Jan 23, 2012

മനുഷ്യന്‍ ഹാക്ക് ചെയ്യപ്പെടുമോ?



ഇന്ന് സാധാരണ കംപ്യൂട്ടർ ഉപയോക്താവിന് കംപ്യൂട്ടറിലുള്ള ഇന്‍ഫര്‍മേഷൻ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല. പലവിധത്തിലുള്ള ഹാക്കര്‍മാര്‍ ലോകത്തെ അതി ശക്തമായ സെക്യൂരിറ്റികളുള്ള സെര്‍വറുകൾ വരെ ഹാക്ക് ചെയ്യുന്നു. കമ്പ്യൂട്ടറിൽ കയറികൂടുന്ന വൈറസ് വഴി കമ്പ്യൂട്ടർ ഹാക്ക് ചെയ്യപെടുന്നത് പോലെ മനുഷ്യന്റെ തലച്ചോറ് വൈറസ് വഴി ഹാക്ക് ചെയ്യുമെന്ന് ചിന്തിക്കാനാവുമോ? എന്നാല്‍ വരും കാലം നമ്മുടെ തലച്ചോറ് ഹാക്ക് ചെയ്യപെടുന്നതിനെ ഭയപെടേണ്ടിയിരിക്കുന്നു എന്നാണ് ചില വസ്തുതകൾ വിളിച്ചു പറയുന്നത്. ഡി എന്‍ എയിലുള്ള നാനോ സാങ്കേതിക വിദ്യയും ജൈവ തന്മാത്രകളുടെ കണക്കിലുമെല്ലാം മനുഷ്യന്റെ ജ്ഞാനം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മനുഷ്യന്റെ തലച്ചോറിനെ സംരക്ഷിക്കുക എന്നതായിരിക്കും 21 നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി.

സ്വാഭാവികമായി ജീവനുള്ള വൈറസുകളും ബാക്ടീരിയകളുമെല്ലാം മനുഷ്യരില്‍ കടന്നുകൂടി രോഗം മാത്രമല്ല ഉണ്ടാക്കുന്നത്, അത് ശരീര പെരുമാറ്റരീതിയെ മാറ്റുകയും ആതിഥേയനെ നിയന്ത്രിക്കുകയും ചെയ്യുന്നു.  കൃത്രിമമായി നിര്‍മ്മിച്ചെടുത്ത വൈറസുകളുടെ പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായി ഉണ്ടാവുന്നത് പനിയേക്കാളും തലവേദനയെക്കാളും ഗൌരവമുള്ളതായിരിക്കും. വൈറസുകളും ബാക്ടീരിയകളും  തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യ ശരീരത്തിനുള്ളില്‍ കൌശലത്തോടെ സ്വാധീനിക്കുകയും ബയോ പ്രോഗ്രാം ചെയ്തു തലച്ചോറിലെ സന്ദേശം സവിശേഷമായ ഭാഗങ്ങളിലെത്തിക്കുകയും ചെയ്യും. അതുവഴി ബയോ പ്രോഗ്രാമുകള്‍ കൊണ്ട് ബാധക്ക് വിധേയമായ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കാനും കഴിയുമെന്നാണ് ബയോടെക് ഗവേഷകര്‍ കരുതുന്നത്. ഇന്ന് സിന്തറ്റിക് ബയോളജി ഇന്റസ്ട്രികളുടെ തുടക്കം പല രാഷ്ട്രങ്ങളിലും കാണാന്‍ കഴിയും. അവിടെയെക്കെ നടക്കുന്നത് ഡി.എന്‍.എയുടെ മൌലികമായ പ്രവര്‍ത്തികളെ കുറിച്ചുള്ള ഗവേഷണങ്ങളാണ്. ഡീകോഡിങും, ഇന്‍സേര്‍ഷനും (ഇടചേര്‍ക്കൽ) എക്‌സിഷനും (മുറിച്ചുമാറ്റൽ) മെല്ലാം ഡി എന്‍ എ കളിൽ പരീക്ഷിക്കുന്നു.  ചില വിജയകരമായ ശ്രമങ്ങൾ ക്ലോണിങിൽ നടന്നിട്ടുണ്ട്. അതു വഴി ആധുനിക ശാസ്ത്രം ഈ വിഷയത്തില്‍ വളരെ മുന്നോട്ട് പോകുമെന്നു തന്നെ വേണം കരുതാന്‍.


1980കളിലെ കമ്പ്യൂട്ടർ ടെക്‌നോളജിയുടെ അവസ്ഥയാണ് ഇന്നത്തെ ബയോ പ്രോഗ്രാമിങ്ങിന്. മുപ്പത് വര്‍ഷം മുമ്പ് ഇന്നത്തെ പോലുള്ള സൂപർ കമ്പ്യൂട്ടറുകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. ഇന്ന് അന്നത്തേക്കാളും സാങ്കേതികമായി മനുഷ്യന്‍ പുരോഗമിച്ചു, അതുകൊണ്ട് തന്നെ മുപ്പത് വര്‍ഷത്തെ കാലയളവ് വേണ്ടിവരില്ല ബയോടെക്കിന്റെ കളികൾ കാണാന്‍. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ ലിവിങ് കമ്പ്യൂട്ടറിനെ പോലെയാണെങ്കില്‍ അതിന്റെ പ്രോഗ്രാമിങ് കോഡ് ഡി എന്‍ എ, അവയെ നിയന്ത്രിക്കുന്നു. സിന്തറ്റിക് ബയോളജിയിൽ നാസ റിസേര്‍ച്ച് കാമ്പസിലെ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയിലെ ആന്‍ട്രൂ ഹെസെല്‍ പറയുന്നത് ബയോടെക് കമ്പ്യൂട്ടർ ടെക്‌നോളജിയേക്കാൾ വേഗത്തില്‍ വളരുമെന്നാണ്. ചില അനുമാനങ്ങളിൽ നിന്നാണിതൊക്കെ പറയുന്നതെങ്കിലും അതിനുള്ള പരിശ്രമങ്ങള്‍ക്കായി അനേകം എഞ്ചിനീയര്‍മാര്‍ പണിയെടുക്കുന്നുണ്ട്. ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മൌലികമായ നിര്‍ദ്ദേശങ്ങളും കോഡുകള്‍ക്കുമാണ്. അവ വികസിപ്പിച്ചെടുക്കുക എന്ന അതി സങ്കീര്‍ണ്ണമായ  ഭാഗം കഴിഞ്ഞാൽ മാത്രമേ ആവറേജ് കോഡര്‍ക്ക് ഡെവലപ് ചെയ്യാന്‍ കഴിയൂ. ഇനി ബേസിക് കോഡിങ് വികസിപ്പിച്ചെടുത്താൽ തന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡിൽ ഓപണ്‍ സോര്‍സ് കോഡ് നല്‍കുന്നത് പോലെ ബയോടെകിൽ ലോക സുരക്ഷ കണക്കിലെടുത്തും ബയോടെറൊറിസം കണക്കിലെടുത്തും ആരും ബേസിക് സോര്‍സ് കോഡ് നല്‍കില്ല. അതിനാല്‍ കമ്പ്യൂട്ടര്‍ ടെക് വളര്‍ന്നു വ്യാപിച്ചത് പോലെ ബയോടെക് വ്യാപിക്കണമെന്നില്ല. എന്നാൽ സാമ്രാജ്യത്വ ശക്തികൾ ലോകത്തെ തങ്ങളുടെ അധീനത്തിലാക്കാന്‍ ഈ മേഖല വിപുലമായി ഉപയോഗപെടുത്തുമെന്നതില്‍ സംശയമില്ല.

**കഴിഞ്ഞ പോസ്റ്റുകളുടെ തുടർച്ചയായി എഴുതിയതാണിത്.

Related Posts Plugin for WordPress, Blogger...